ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദമായ പഠനം നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേരളത്തിലുണ്ടായ പരാജയം പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ്. 1977 ന് ശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തും ഇടത് സർക്കാരില്ലാത്ത സാഹചര്യം വന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ തോൽവിയുടെ കാരണം കൃത്യമായി പരിശോധിച്ചുവരികയാണ്. ഭയരഹിതവും സ്വതന്ത്രവുമായ ചർച്ചകളാണ് പാർട്ടിയിൽ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ വിശദമായി വിലയിരുത്തുന്നതിനായി ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും.
കേരളത്തിൽ ബിജെപിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുക്കാൻ സാധിച്ചു. തമിഴ്നാട്ടിൽ ബിജെപി പൂർണമായി തകർന്നു. എന്നാൽ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി മാറിയിരിക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം എം.എ.ബേബി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം ശരിയല്ല. ഇത് രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം - ബിജെപി ഡീൽ ഉണ്ടെന്ന തരത്തിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ബാലിശമാണെന്നും എം.എ.ബേബി വ്യക്തമാക്കി.